മൂവാറ്റുപുഴ: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഹീനമായ രാഷ്ട്രീയം ഇടതുപക്ഷം അവസാനിപ്പിക്കണമെന്ന് മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി. ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഇലക്ഷന് പെറ്റീഷനുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടീസ് വ്യക്തിപരമായി എനിക്ക് ലഭിച്ചിട്ടില്ലെന്നും ജോയ്സ് മേരി പത്രസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യത വ്യാജമായി ചേര്‍ത്തുവെന്ന എല്‍ഡിഎഫ് നേതാക്കളുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു വാര്‍ഡില്‍ മത്സരിച്ച സമയത്ത് വിജയിച്ചാല്‍ ആ വാര്‍ഡിലേക്ക് താമസം മാറ്റുമെന്ന് മുന്‍കൂട്ടി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍തന്നെ കുടുംബസമേതം പുതിയ വാടക വീട്ടിലേക്ക് താമസം മാറിയതായും അവര്‍ വ്യക്തമാക്കി. അതിനാല്‍ പഴയ വിലാസത്തിലേക്ക് എത്തിയിരിക്കാവുന്ന നോട്ടീസ് കൈവശം ലഭിച്ചിട്ടില്ല. പോസ്റ്റ് ഓഫീസില്‍ വിലാസം മാറിയ വിവരം അറിയിച്ചിട്ടുണ്ട്. നോട്ടീസിന്റെ ഉള്ളടക്കം എന്താണെന്ന് അറിയാത്തതിനാലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലും വിശദമായി പ്രതികരിക്കുന്നത് ഉചിതമല്ല.
എന്നാല്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ നല്കിയ വിവരങ്ങളില്‍ യാതൊരു വിധത്തിലുള്ള വ്യാജവിവരവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍പും സമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിപരമായും മരണപ്പെട്ട ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായും അപമാന പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്.
പദവി ഏറ്റെടുത്തതു മുതല്‍ നിരന്തരം അധിക്ഷേപങ്ങള്‍ നേരിടേണ്ടിവരുന്നതായും ഒരു സ്ത്രീയെന്ന പരിഗണന പോലും നല്കാതെയുള്ള ഇത്തരം ആക്രമണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി. വ്യക്തിപരമായ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിയില്ലെന്നും ജനങ്ങള്‍ നല്കിയ വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുമെന്നും പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചു മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.